Total Pageviews

Monday, October 22, 2012





വൃദ്ധജനങ്ങളെ പരിചരിക്കുമ്പോള്‍
വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറി വരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ പരിചരണവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേരള ജനസഖ്യയില്‍ 2011-ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനമായതാണ് കണക്ക്. ജനസഖ്യയില്‍ 60-70ന് ഇടയില്‍ 5 സതമാനം, 70-80ന് ഇടയില്‍ 10 ശതമാനം, 80 വയസ്സിന് മുകളില്‍ 20 ശതമാനം വൃദ്ധജനങ്ങളുണ്ട്.ഇതില്‍ സ്ത്രീകളാണ് കൂടുതല്‍.കൂട്ടുകുടുംബവ്യവസ്തിയുടെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ വളര്‍ച്ചയും വൃദ്ധപരിതരണത്തെ ആകെ തളര്‍ത്തിയെന്ന് വേണം പറയാന്‍. 60 വയസ്സിന് മേല്‍ ഉള്ളവരില്‍ ബന്ധുക്കളില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുന്നവര്‍ ഏറെയുണ്ട്. മക്കളില്‍ നിന്ന് 44 ശതമാനം, മരുമക്കളില്‍ നിന്ന് 63 ശതമാനം, മറ്റു ബന്ധുക്കളില്‍ നിന്ന് 15 ശതമാനം പീഡനം ഏറ്റുവാങ്ങുന്നവര്‍ ഉണ്ടെന്നാണ് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്.
വാര്‍ധക്യത്തിന്റെ നിസ്സഹാതയും അസുകങ്ങളുമായി കഴിയുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പലതാണ്. ചെറുപ്പത്തിലെ ജീവിത ക്രമം, ആഹാര രീതി, മദ്യം,മയക്കുമരുന്ന് ഇവയുടെ ഉപയോഗം വാര്‍ധ്യക്യത്തില്‍ പല ശാരീരിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഹൃദ്‌രോഗം,പ്രമേഹം,രക്തസമ്മര്‍ദ്ദം ഇവ പ്രധാനമായും ജീവിത ശൈലിയുടെ ഭാഗമായുള്ളതാണ്. കൂടാതെ വാര്‍ധക്യത്തിന്റേതായ കാഴ്ച്ചകുറവ്,കേള്‍വികുറവ്,മൂത്രതടസ്സം സന്ധിവേദന,തളര്‍വാതം,ഓര്‍മ്മകുറവ്,പാര്‍ക്കിന്‍സോണിസം ഇവയും വൃദ്ധരില്‍ കാണുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്.ഇവയുടെ ചികിത്സ വളരെ പ്രയാസമേറിയതാണ് കാരണം രോഗ ലക്ഷണം വിത്യാസമാണ്.പലരോഗങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടതായിരിക്കും, മരുന്നുകളുടെ പാര്‍ശ്യഫലങ്ങള്‍ ഉളവാക്കുന്ന പ്രശ്‌നങ്ങള്‍ ഔഷധങ്ങളുടെ ഉപയോഗരീതി ഇവയെല്ലാം വളരെ കരുതലോടെ ചെയ്യേണ്ട കാര്യങ്ങളാണ്.കൂടാതെ വൃദ്ധരിലെ ശരിയായ രോഗ നിര്‍ണ്ണയം പലപ്പോഴും വൈകിപ്പോകാറുണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ രോഗിയുടെ അടുത്ത ബന്ധുക്കളുമായി വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.അവരുടെ സഹകരണം ഇതില്‍ അത്യന്താപേക്ഷിതമാണ്.
ശാരീരിക പ്രശ്‌നങ്ങളെപ്പോലെ തന്നെ പ്രധാനമര്‍ഹിക്കുന്ന ഒന്നാണ് മാനസിക പ്രശ്‌നങ്ങള്‍. വൃദ്ധരില്‍ സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങള്‍-വിഷാദം 65ന് മുകളില്‍ 15ശതമാനം,ഉത്കണ്ഠ 10 ശതമാനം,ഓര്‍മ്മക്കുറവ് 5ശതമാനം,തെറ്റിദ്ധാരണകള്‍/മിഥ്യാബോധം-30 ശതമാനം,ഉറക്കമില്ലായ്മ-20ശതമാനം,ആത്മഹത്യാപ്രവണത-15ശതമാനം ഇപ്രകാരമാണ്.കൂടാതെ ഏകാന്തത,ശൂന്യതാബോധം,നഷ്ടബോധം ഇവയും കണ്ടുവരാരുണ്ട്.ഇതിലേക്ക് ശരിയായ മാനസിക സഹായം അത്യന്താപേക്ഷിതമാണ്. മാനസിക പ്രശ്‌നങ്ങള്‍ക്കൊപ്പം വൃദ്ധജനങ്ങളില്‍ പല സാമൂഹിക പ്രശ്‌നങ്ങളും കൂട്ടു ചേര്‍ന്നു കിടക്കുന്നതായി കാണാം. താന്‍ ആര്‍ക്കും വേണ്ടാത്തവനായി,തന്നെ ബന്ധുക്കള്‍ ഒറ്റപ്പെടുത്തുന്നു എന്ന തോന്നല്‍,പഴയുപോലെ കാര്യങ്ങള്‍ ഒന്നും താനുമായി ആലോചിക്കുന്നില്ല,താന്‍ ഒരു അധികപറ്റാണ്,സഹകരണക്കുറവ്,അടുത്തബന്ധുക്കളുടെ നീരസം,വെറുപ്പ്,പുച്ഛം ഇവ വൃദ്ധമനസ്സുകളെ വളരെ വേദനിപ്പിക്കുന്നവയാണ്. ഈപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബാഗങ്ങളുടെ നിര്‍ലോഭമായ സഹകരണവും സഹനശേഷിയും കൂടിയേതീരൂ.
കുടുംബാഗങ്ങള്‍ക്ക് രോഗി മനപ്പൂര്‍വ്വം കാണിക്കുന്നതല്ല വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ് എന്ന ധാരണ വേണം. ആയതിലേയ്ക്ക് ജെറിയാട്രിക് കൗണ്‍സിലിങ്ങില്‍ പ്രത്യേക പരിശീലനം കൂടിയേ തീരൂ.ഒരു ഉദാഹരണം പറയാം.കണ്ടിടത്തെല്ലാം തുപ്പുന്ന ഒരു രോഗിയെക്കൊണ്ട് ബന്ധുക്കള്‍ മടുത്തു.പരിശീലനം ലഭിച്ച ഒരു കൗണ്‍സിലര്‍ പറഞ്ഞത് ജീരക മിഠായി വാങ്ങിക്കൊടുത്തുനോക്കൂ എന്നാണ്.ഉപദേശം ഫലിച്ചു.കുളിക്കാന്‍ മടിക്കാട്ടുന്ന രോഗികളെ ദൃശ്യബിംബങ്ങള്‍ ഉപയോഗിച്ച് കുറച്ചൊക്കെ തിരിച്ച് കൊണ്ട് വരാന്‍ സാധിക്കും.കരുണയും പരിചരണവുമാണ് പ്രധാനം.വൃദ്ധസമൂഹത്തിന് വേണ്ടത് ഒരു സപ്പോര്‍ട്ട് ഗ്രൂപ്പാണ്.വൃദ്ധരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഒരു ദിവസം പ്രത്യക്ഷപ്പെടുന്നതല്ല.പതുക്കെ കണ്ടുവരുന്നതാണ്.ഈതാളപ്പിഴ അന്ത്യംവരെ തുടരും എന്ന യാഥാര്‍ഥ്യം ബന്ധുക്കളില്‍ ഉണ്ടാകും.

വൃദ്ധജനങ്ങളെ കൈപ്പിടിച്ച് കയറ്റാന്‍ ചില ന്ര്‍ദ്ദേശങ്ങള്‍.

സന്തോഷത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കുക,വാര്‍ധക്യത്തെ നിഷേധിച്ച് യുവത്വം ഭാവിക്കരുത്,പ്രായമായി എന്ന വസ്തുത അംഗീകരിക്കുക,വാര്‍ധക്യം നിഷ്‌ക്രിയത്വത്തിന്റെ കാലമല്ല എന്ന ബോധം വളര്‍ത്തിയെടുക്കണം.കൂട്ടായ്മകളിള്‍ പങ്കുചേരുക,ആശയവിനിമയം വളര്‍ത്തുക, അപകടങ്ങള്‍ ഒഴിവാക്കുക.ഇരുട്ടില്‍പോകരുത്,കിടക്കയില്‍ നിന്ന പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിക്കരുത്,വേണമെങ്കില്‍ സഹായം തേടുക.ക്രമമായ ആഹാരം,ചെറിയ വ്യായാമം,ഭക്ഷണത്തിലും ഉറക്കത്തിലും കൃത്യനിഷ്ട പാലിക്കുക.കാഴ്ചയും കേള്‍വിയും പ്രശ്‌നമെങ്കില്‍ പരിഹാരം തേടുക.അത്യാവശ്യ കാര്യങ്ങള്‍ എഴുതിവെക്കുക.ചെറിയ ബുക്ക് സൂക്ഷിക്കുക,ദിവസേന ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒരേസ്ഥലത്ത് വെയ്ക്കുക.കടുംപിടുത്തം ഉപേക്ഷിക്കുക.ശാരീരിക രോഗങ്ങള്‍ കൃത്യമായ പരിശോധന നടത്തുക. വൃത്തിയായ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ പരിചാരകര്‍ പ്രത്യേകം ശ്രദ്ധിക്കണം.പ്രായമായി എന്നുപറഞ്ഞ് അലക്ഷ്യമായി വസ്ത്രധാരണം അരുത്.
വൃദ്ധരോഗികളോട് അറിയുമോ എന്നതിന് പകരം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തുക.രോഗികള്‍ അതിരുകള്‍ ലംഘിച്ചാലും പരിചാരകര്‍ അതിര് വിടരുത്.ക്ഷമ വളരെ പ്രധാനമുള്ള ഒന്നാണ്.സുഹൃത്തുക്കളും ബന്ധുക്കളും ഇടയ്ക്കിടെ രോഗിയെ സന്ദര്‍ഷിച്ച് ക്ഷേമാന്വേഷണം നടത്തുക.വൃദ്ധരെ ഒറ്റക്ക് ഒരു മുറിയില്‍ കിടത്തുന്നത് നല്ലതല്ല.വൃദ്ധരെ ചികിത്സിക്കണം അത് മരുന്ന്‌കൊണ്ടല്ല മനസ്സ്‌കൊണ്ട് ആയിരിക്കട്ടെ എന്നതാണ് വൃദ്ധപരിചരണത്തില്‍,സംരക്ഷണത്തില്‍ നമ്മുടെ ആപ്തവാക്യം.വൃദ്ധരെ കുടുംബഅന്തരീക്ഷത്തില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിവതും ശ്രമിക്കണം.






No comments:

Post a Comment